ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും ഒന്നാം റാങ്ക് എന്ന സ്വപ്ന നേട്ടം കുറിച്ച് ഇന്ത്യൻ ടീം. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരത്തിൽ വിജയം നേടി ടെസ്റ്റ് റാങ്കിൽ ഒന്നാമത് എത്തിയതോടെയാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഐ.സി.സി. പുറത്തുവിട്ട പുതിയ റാങ്കിങ് പ്രകാരം ടെസ്റ്റ്, ഏകദിനം, ട്വന്റി-20 ഫോര്‍മാറ്റുകളില്‍ ഇന്ത്യ ഒന്നാമതെത്തി.
ഏകദിനത്തിലും ട്വന്റി-20യിലും ഇന്ത്യ നേരത്തെ തന്നെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കുന്നത്. 2014-ൽ ദക്ഷിണാഫ്രിക്ക മാത്രമാണ് സമാനനേട്ടം നേരത്തെ കെെവരിച്ചത്. ടെസ്റ്റിൽ 115, ഏകദിനത്തിൽ 114, ട്വന്റി-20യിൽ 267 എന്നിങ്ങനെയാണ് ടീം ഇന്ത്യയുടെ നിലവിലെ പോയിന്റ്. ഓസീസിനെ മറികടന്നാണ് ഇന്ത്യ ടെസ്റ്റിൽ ഒന്നാമത് എത്തിയിരിക്കുന്നത്.
ടെസ്റ്റിൽ 115 ആണ് ഇന്ത്യയുടെ റേറ്റിംഗ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് രണ്ടു മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍.
ഏകദിനത്തില്‍ 114 ആണ് ഇന്ത്യയുടെ റേറ്റിങ്. ഇവിടെയും ഓസ്ട്രേലിയ തന്നെയാണ് രണ്ടാം റാങ്കില്‍. ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, പാകിസ്താന് എന്നീ ടീമുകള്‍ മൂന്ന് മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍ നില്ക്കുന്നു.
ട്വന്റി 20യില്‍ വെറും ഒരു റേറ്റിങ്ങിന്റെ ബലമാണ് ഇന്ത്യയ്ക്കുള്ളത്. 267 ആണ് ഇന്ത്യയുടെ റേറ്റിങ്. രണ്ടാമതുള്ള ഇംഗ്ലണ്ടിന് 266 റേറ്റിങ്ങുണ്ട്. പാകിസ്താന്, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് എന്നീ ടീമുകളാണ് മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലുള്ളത്.